Tuesday 16 March 2010

ഏകദൈവവും ത്രിത്വവും

ക്രിസ്ത്യൻ തിയോളജിയുടെ അടിസ്ഥാന പ്രമാണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ത്രിത്വം (Trinity) എന്ന വിശ്വാസം. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ മൂന്നു ഭാവങ്ങളിൽ അല്ലെങ്കിൽ ആളത്വങ്ങളിൽ പ്രതിബിംബിച്ചു കാണുന്ന ഏകദൈവത്തെയാണ് ബൈബിൾ പരിചയപ്പെടുത്തുന്നത്. ക്രിസ്തീയവിശ്വാസങ്ങളിൽ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതും, ഒരുപക്ഷേ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളതുമായ പദവും ത്രിത്വം തന്നെ.

യേശുക്രിസ്തു ശിഷ്യന്മാർക്കു നൽകിയ The Great Commission എന്നു വിവക്ഷിക്കപ്പെടുന്ന കല്പനയിൽ ഇങ്ങനെ പറയുന്നു: മത്തായി 28:19

“ആകയാൽ നിങ്ങൾ പുറപ്പെട്ടു പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു”.
പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ ആളത്വങ്ങൾ ഒരേ നാമത്തിലുള്ള ഏകത്വം ആകുന്നു എന്നാണ് യേശു ഈ വാചകത്തിൽ സൂചിപ്പിക്കുന്നത്.

ത്രിത്വം എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നതിനു മുമ്പായി ദൈവവും മനുഷ്യനുമായുള്ള വ്യത്യാസങ്ങൾ മനസ്സിലാക്കുന്നത് നന്നായിരിക്കും.

(1) ദൈവം ഒരു  spiritual being ആണ് - എന്നുവച്ചാൽ  അദൃശ്യനായ, സർവ്വവ്യാപിയായ, മനസും, ചിന്തയും എല്ലാം ഉള്ള ഒരു അലൌകിക വ്യക്തിത്വമാണ് ദൈവം. ദൈവത്തിനെ വിശേഷിപ്പിക്കുന്ന വിശേഷണങ്ങളെല്ലാം infinite ആണ്‌.  അതിനാൽ മനുഷ്യർക്ക് പൂർണ്ണമായും വിവേചിച്ച് അറിയുവാനോ മനസ്സിലാക്കുവാനോ സാധിക്കുന്ന ഒന്നല്ല.

(2) ദൈവത്തിന് ഒരു രൂപവും വ്യക്തിത്വവും ഉണ്ടെങ്കിലും ദൈവം മനുഷ്യരൂപത്തിലുള്ളതോ, മനുഷ്യന്റെ വ്യക്തിത്വവുമായി സാമ്യമുള്ളതോ ആയ ഒരു ആൾ‌രൂപമല്ല. പെയിന്റിംഗുകളിൽ കാണുന്നതുപോലെ നരച്ച താടിയും മുടിയുമുള്ള വൃദ്ധനായ ഒരു മനുഷ്യരൂപിയല്ല ദൈവം.

(3) മനുഷ്യരുടെ നിർവ്വചനങ്ങൾക്കും സങ്കൽ‌പ്പങ്ങൾക്കും (concept) അതീതനാണ് ദൈവം.

ഈ മൂന്നുകാര്യങ്ങൾ മനസ്സിലാക്കിയിരുന്നാൽ ത്രിത്വം എന്നത് മനസ്സിലാക്കാനുള്ള നമ്മുടെ പരിമിതികൾ സ്വയം ബോദ്ധ്യപ്പെടാവുന്നതേയുള്ളൂ.

Trinity എന്ന ഇംഗ്ലീഷ് പദം Tri + Unity എന്നീ വാക്കുകള്‍ ചേര്‍ന്നുണ്ടായതാണ്. സാരാംശത്തില്‍ ഒന്നായിരിക്കുന്നതും അതേ സമയം മൂന്നു വ്യത്യസ്ത വ്യക്തിത്വങ്ങള്‍ ചേരുന്നതുമാ‍യ ഒന്നാണ് ത്രിത്വം. ഇവിടെ “വ്യക്തിത്വം” എന്ന വാക്കിന് കൊടുക്കുന്ന നിർവ്വചനം “വ്യക്തി” എന്ന വാക്കുമായി വ്യത്യാസപ്പെട്ടിരിക്കുന്നു. വ്യക്തി എന്നാൽ “individual, self-actualized center of free will and conscious activity“ എന്നാണ് ഇംഗ്ലീഷ് നിഘണ്ടുവിലെ നിർവ്വചനം. സ്വന്തന്ത്രചിന്ത, ബോധപൂർവ്വമായ പ്രവർത്തനങ്ങൾ എന്നിവയോടുകൂടിയ ഒരു സ്വയംകേന്ദ്രീകൃതനായ മനുഷ്യനാണ് വ്യക്തി. എന്നാൽ വ്യക്തിത്വം എന്നത് അവന്റെ സ്വഭാവവിശേഷമാണ്. ഇതുപോലെ മൂന്നുവ്യത്യസ്തങ്ങളായ ദൈവീകഭാവങ്ങൾ ചേർന്ന ഒരു മഹാശക്തിയാണ് ദൈവം എന്നാണ് ത്രിത്വത്തിന്റെ സാരാംശം.


കടപ്പാട് : വിക്കിപീഡിയ

ത്രിത്വത്തെ വിശദീകരിക്കുവാൻ സർവ്വ സാധാരണമായി ഉപയോഗിക്കുന്ന ഒരു രീതിയാണ് മുകളിൽ നൽകിയിരിക്കുന്നത്.  ഒരു സമഭുജ ത്രികോണത്തിന്റെ മൂന്നു കോണുകള്‍ പോലെ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂന്നു ഭാവങ്ങൾ അതിൽ ഒത്തുചേർന്നിരിക്കുന്നു. സാരാംശത്തിൽ ഒരാള്‍ മറ്റൊരാളെക്കാള്‍ താഴെയോ മുകളിലോ സമമോ അല്ല, അതിൽ ഒരുഭാവം മറ്റൊരുഭാവത്തെ പ്രതിനിധീകരിക്കുന്നുമില്ല. ഒരേ ദൈവികഭാവത്തിന്റെ മൂന്നു വ്യത്യസ്ത ആളത്വങ്ങള്‍ മാത്രമാണ് ത്രിത്വത്തിലെ മൂന്ന് അംഗങ്ങളും. അതിൽ ഒരു ഭാവത്തെ മാറ്റി നിർത്തിക്കൊണ്ട് മറ്റൊരുഭാവത്തിന് സ്വന്തത്രമായ ഒരു നിലനിൽ‌പ്പില്ല. കാരണം അവര്‍ മൂന്നു ദൈവങ്ങളോ മൂന്നു വ്യക്തികളോ അല്ല. മറിച്ച് അവര്‍ മൂന്നും ഒരേ രസത്തിന്റെ, ഭാവത്തിന്റെ harmony അല്ലെങ്കിൽ സമ്മേളനമാകുന്നു.

ദൈവം ഏകനാണ്. പ്രപഞ്ചത്തിനും മനുഷ്യർക്ക് ഗോചരവും അഗോചരവുമായ സകലത്തിനും മുമ്പേതന്നെ ഉണ്ടായിരുന്ന മഹാശക്തിയാണ് ദൈവം. പിന്നെ ഈ ദൈവത്തിന് ഒരു പുത്രൻ എന്ന സങ്കൽ‌പ്പം സാമാന്യയുക്തിക്ക് നിരക്കുന്നതാണോ! ഇതെങ്ങനെ സാധ്യമാവും? ത്രിത്വത്തിലെ ദൈവം എന്നതും ആത്മാവ് എന്നതും മനസ്സിലാക്കാൻ പലർക്കും പ്രയാസമില്ലെങ്കിലും “പുത്രൻ” എന്ന വാക്കിനെ അതിലേക്ക് ചേർത്തുവയ്ക്കുവാനാണ് പലരും ബുദ്ധിമുട്ടുന്നത്. അതിനുകാരണം പുത്രൻ എന്നവാക്കിന് ‘സന്താനം’ (offspring) എന്ന അർത്ഥം നൽകുന്നതിനാലാണ്. ദൈവത്തിന് ഒരു “ഭാര്യയിൽനിന്ന്“ ജനിച്ച “മകനല്ല“ ത്രിത്വത്തിലെ പുത്രൻ. എപ്പിസ്കോപ്പൽ സഭകളുടെ നിഖ്യാവിശ്വാസപ്രമാണത്തിൽ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “ദൈവത്തിന്റെ ഏകപുത്രനും, സർവ്വലോകങ്ങൾക്കും മുമ്പേ പിതാവിൽ നിന്ന് ജനിച്ചവനും, പ്രകാശത്തിൽ നിന്നുള്ള പ്രകാശവും സത്യദൈവത്തിൽ നിന്നുള്ള സത്യദൈവവും, ജനിച്ചനും സൃഷ്ടിയല്ലാത്തവനും, സാരാംശത്തിൽ പിതാവിനോട് സമത്വമുള്ളവനും, സകലവും താൻ‌മുഖാന്തിരമായി നിർമ്മിക്കപ്പെട്ടിരിക്കുന്നവനും ...” ആണ് ഈ പുത്രൻ. പ്രപഞ്ചോപ്തത്തിക്കും മുമ്പ്തന്നെ പിതാവാം ദൈവത്തിൽ നിന്ന് ജനിച്ചവനാണ് പുത്രൻ, എന്നാൽ  സൃഷ്ടിയല്ല. സകല സൃഷ്ടിയ്ക്കും കാരണഭൂതൻ ഈ  പുത്രനാണ്. പ്രകാശത്തിൽ നിന്ന് ജനിച്ച പ്രകാശമാണ് പുത്രൻ. അതുകൊണ്ടുതന്നെ സത്യദൈവത്തിൽനിന്ന് ഉളവായ സത്യദൈവം തന്നെയാണവൻ.

കാലാന്തരത്തിൽ ചരിത്രത്തിന്റെ ഒരു പ്രത്യേക സന്ദർഭത്തിൽ ഈ പുത്രനായ ദൈവം, തന്റെ ദൈവീകഭാവത്തിനോടോപ്പം ഒരു മനുഷ്യഭാവം കൂട്ടിച്ചേർക്കുന്നു. ദൈവത്തിന്റെ മഹത്തായ മാനുഷ്യരക്ഷാകര പദ്ധതിക്ക് ഏറ്റവും അനിവാര്യമായിരുന്ന ഒരു തീരുമാനമായിരുന്നു അത്.
പുത്രനായ ദൈവം തന്റെ ദൈവത്വത്തിന്റെ ഭാവങ്ങളെ മുറുകെപ്പിടിച്ചുകൊണ്ടിരിക്കാതെ, തന്നത്താൻ താഴ്ത്തി ജഡരൂപം ധരിച്ച് ഒരു മനുഷ്യനായി ഭൂമിയിൽ അവതരിക്കാൻ തീരുമാനിച്ചു - മറിയയുടെ പുത്രനായി പുൽക്കൂട്ടിൽ ജാതനായ യേശുക്രിസ്തു എന്ന രക്ഷകൻ. പൂർണ്ണമായ അർത്ഥത്തിൽ തന്നെ മനുഷ്യരൂപത്തിൽ, മനുഷ്യഭാവത്തിൽ യേശു ഈ ഭൂമിയിൽ ജീവിച്ചു, മനുഷ്യകുലത്തിന്റെ പാപങ്ങളെ സ്വയം ഏറ്റെടുത്ത് ക്രൂശിൽ സ്വമനസ്സാൽ തന്നെ ബലിയായി തീർന്നു, മനുഷ്യർക്ക് ഒരു പുതിയ പ്രത്യാശനൽകുമാറ് മരണത്തെ അതിജീവിച്ച് ഉയർത്തെഴുന്നേറ്റ് തേജസ്കരിക്കപ്പെട്ടവനായി ലോകാരംഭത്തിനുമുമ്പുതന്നെ തനിക്കു സ്വന്തമായിരുന്ന പിതാവിന്റെ സ്വന്തമഹത്വത്തിലേക്ക് തന്നെ ചേർക്കപ്പെട്ടു. താൻ ഈ ലോകത്തിലായിരിക്കുമ്പോൾ ചെയ്തപ്രവർത്തനങ്ങളെ മുടക്കം കൂടാതെ മുമ്പോട്ട് കൊണ്ടുപോകുവാനായി താനുൾപ്പെടുന്ന ത്രിത്വത്തിന്റെതന്നെ അംശമായ പരിശുദ്ധാത്മാവിനെ ഈ ലോകത്തിലേക്ക് അയയ്ക്കുകയും ചെയ്തു. ഇതാണ് ത്രിത്വം എന്ന യാഥാർത്ഥ്യം.

ഇത്രയും കാര്യങ്ങൾ സ്വാംശീകരിച്ചു പറഞ്ഞാൽ, സർവ്വശക്തനും ജഗന്നിയന്താതാവുമായ ദൈവത്തിന്റെ സ്നേഹം യേശുക്രിസ്തു എന്ന പൂർണ്ണദൈവവും അതേസമയം സമ്പൂർണ്ണ മനുഷ്യനുമായ ആളത്വത്തിൽക്കൂടി മനുഷ്യരൂപത്തിൽ ഗോചരമാക്കി (manifest) പരിശുദ്ധാത്മശക്തിയാൽ മനുഷ്യർക്ക് അനുഭവേദ്യമാക്കിത്തീർക്കുന്ന ദിവ്യാനുഭവമാണ് ത്രിത്വം.

ത്രിത്വസങ്കല്പത്തെ നൂറുശതമാനം അതേ അർത്ഥത്തിൽ വിശദമാക്കാൻപോന്ന ഉദാഹരണങ്ങളൊന്നും പ്രപഞ്ചത്തിലോ ഭൂമിയിലോ ഇല്ല. കാരണം ത്രിത്വം എന്നത് അതിൽമാത്രം കാണാവുന്ന പൂർണ്ണതയാണ്. ത്രിത്വം എന്ന വാക്ക് ബൈബിളിന്റെ പഴയനിയമ-പുതിയനിയമ പുസ്തകങ്ങളിൽ ഒന്നിലും ഉപയോഗിച്ചിട്ടില്ലെങ്കിലും പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ മൂന്നുഭാവങ്ങളേയും അവർതമ്മിലുള്ള harmonic communion നേയും വ്യക്തമാക്കുന്ന അനവധി പരാമർശങ്ങൾ ബൈബിളിൽ ഉണ്ട്. ഈ പരാമർശങ്ങളിലേക്കും അവയിലേക്കുള്ള റെഫറൻസുകൾക്കുമായി അടുത്ത മൂന്നു പോസ്റ്റുകൾ മാറ്റിവയ്ക്കുന്നു.

Wednesday 10 March 2010

ബൈബിൾ - ഒരാമുഖം

ദൈവത്തെ തേടിയുള്ള മനുഷ്യന്റെ അന്വേഷങ്ങളുടെ ആരംഭം എവിടെ എന്നു ചോദിച്ചാൽ ഉത്തരം പറയുന്നവരുടെ വിശ്വാസങ്ങൾക്കും സങ്കൽ‌പ്പങ്ങൾക്കും അനുസരിച്ച് വിവിധ ഉത്തരങ്ങൾ ലഭിച്ചേക്കും. അതിനു തെളിവുകള്‍ നല്‍കുന്ന പുസ്തകങ്ങളും കണ്ടെത്താന്‍ സാധിക്കും. എന്നാൽ മനുഷ്യനെ തേടി അവന്റെ അടുത്തേക്കുവരുന്ന,   എപ്പോഴും സ്നേഹത്തോടെയും സഹാനുഭൂതിയോടെയും മാത്രം അവനെ കാണുന്ന,  അവന്റെ കുറവുകളേയും തെറ്റുകളേയും പൊറുക്കുവാന്‍ മനസ്സുള്ള ഒരു ദൈവത്തെ കണ്ടെത്താൻ  സാധിക്കുന്ന ഒരേ ഒരു ഗ്രന്ഥമേ ലോകത്തിൽ ഉള്ളൂ. അതാണ് ബൈബിൾ.

ബൈബിള്‍ കാണിച്ചു തരുന്ന ദൈവം ഒരുപാട് പ്രത്യേകതകള്‍ ഉള്ള സ്നേഹസ്വരൂപനാണ്.  ഒരു മനുഷ്യനും തിന്മയുടെ പിടിയില്‍ അകപ്പെട്ടുകാണാന്‍ ആഗ്രഹിക്കാത്ത ഒരു ദൈവം. ഭക്തരും ഈശ്വരനും പോലെയോ, അടിമയും ഉടമയും പോലെയോ ഉള്ള ബന്ധത്തിനുപകരം  ഒരു അപ്പനും മകനും തമ്മിലുള്ള സ്നേഹബന്ധം പോലെ കളങ്കമില്ലാത്തതും ഗാഢവുമായ ഒരു സ്നേഹബന്ധം ദൈവവും മനുഷ്യനും തമ്മില്‍ സാധ്യമാണെന്നു പഠിപ്പിക്കുന്ന, അങ്ങനെയാവണം എന്നാഗ്രഹിക്കുന്ന ഒരു ദൈവം.  മനുഷ്യർക്ക് അപ്രാപ്യമായ ഒരു സ്ഥാനത്തിരുന്നുകൊണ്ട് കല്പനകളും നിർദ്ദേശങ്ങളും മാത്രം തരാതെ മനുഷ്യരിൽ ഒരാളായി അവരോടൊപ്പം മനുഷ്യരൂപത്തിൽ ജീവിച്ച് ഒരു എങ്ങനെഒരു ഉത്തമമനുഷ്യനായി ജീവിക്കാം എന്ന സ്വന്ത ജീവിതം കൊണ്ട് മാതൃക കാണിച്ചു തന്ന ദൈവം.  പരസ്പരസ്നേഹമാണ് മനുഷ്യര്‍ പാലിക്കേണ്ട ഏറ്റവും വലിയ കല്പനയെന്നും, സ്നേഹം എല്ലാറ്റിലും സവിശേഷമെന്നും പഠിപ്പിച്ച ദൈവം. ഇങ്ങനെ പറഞ്ഞാല്‍ തീരാത്തത്ര സവിശേഷതകളുള്ള ആ സ്നേഹസ്വരൂപന്റെ രക്ഷാകര ദൌത്യം വളരെ വലിയ ഒരു തിരശ്ശീലയില്‍ വരച്ചിട്ടിരിക്കുന്ന ചിത്രമാണ് വിശുദ്ധ ബൈബിള്‍. 

ബൈബിള്‍ സന്ദേശങ്ങൾക്കു പിന്നില്‍ ദൈവത്തിനു വ്യക്തമായ ഒരു പദ്ധതിയും ഉദ്ദേശ്യവുമുണ്ട്.   ആ ലക്ഷ്യവും പദ്ധതിയും എന്താനെന്ന്  വിശദീകരിക്കുവാൻ ഈ ബ്ലോഗ് വഴി ശ്രമിക്കുകയാണ്.  ബൈബിള്‍ സന്ദേശങ്ങള്‍ക്ക് മറ്റ് എന്നത്തേക്കാളും പ്രസക്തി ഇന്നുണ്ട് എന്നതു തന്നെ കാരണം. ശരിയായ ഉദ്ദേശത്തോടെയല്ലാതെ ബൈബിള്‍ വായിച്ചു “പണ്ഡിതന്മാരായവര്‍“ നിറഞ്ഞ ലോകത്ത്, ചോര്‍ന്നു പോയ ദൈവോദ്ദേശ്യം വെളിപ്പെടുത്തുക, യേശു ആരായിരുന്നുവെന്നും എന്തായിരുന്നുവെന്നും ശരിയായി പരിചയപ്പെടുത്തുക- അതു മാത്രമാണ് ഈ ബ്ലോഗ് കൊണ്ടു ഉദ്ദേശിക്കുന്നത്. ഇതിലെ പോസ്റ്റുകള്‍ ഒരു ക്രിസ്തീയസഭയ്ക്കും വേണ്ടിയല്ല, മറ്റൊരു മതത്തിനും അവരുടെ വിശ്വാസങ്ങൾക്കും എതിരുമല്ല.

ധാരാളം കഥകളും ഉപകഥകളും, സംഭവബഹുലമായ നീണ്ട ഒരു കാലയളവിലെ ചരിത്രവും  ഒക്കെ ഇഴചേര്‍ത്തു പരമര്‍ശിക്കപ്പെട്ടിരിക്കുന്ന ഒരു ബൃഹത്ഗ്രന്ഥമാണ് വേദപുസ്തകം. അത് ഒരു ദിവസം കൊണ്ടോ മാസങ്ങള്‍കൊണ്ടോ എഴുതപ്പെട്ടതല്ല; സ്വര്‍ഗ്ഗത്തില്‍ നിന്ന് മനുഷ്യര്‍ക്കായി സൃഷ്ടിക്കപ്പെട്ട ഒരു സൃഷ്ടിയുമല്ല. നൂറ്റാണ്ടുകള്‍ നീളുന്ന ചരിത്രം വിവിധകാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന രചയിതാക്കള്‍ ദൈവാത്മാവിന്റെ നിറവില്‍ എഴുതിവച്ച ചരിത്രമാണത്.  തുടക്കം മുതൽ അവസാനം വരെ ദൈവകൽ‌പ്പനകൾ മാത്രമല്ല അതില്‍ കണ്ടെത്താന്‍ സാധിക്കുക.  അതില്‍ ദൈവ വചനങ്ങള്‍ നമുക്ക് വായിക്കാം, വിവിധ കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന വിവിധ സ്വഭാവക്കാരും പല സംസ്കാരങ്ങളില്‍ ജീവിച്ചിരുന്നവരുമായ മനുഷ്യരെ പരിചയപ്പെടാം, അവരില്‍ക്കൂടി ദൈവം പ്രവര്‍ത്തിച്ചിട്ടുള്ള കാര്യങ്ങള്‍ മനസ്സിലാക്കാം. ബൈബിളിലെ പുസ്തകങ്ങളോടൊപ്പവും അതിനു മുമ്പും പിമ്പും ധാരാളം പുസ്തകങ്ങള്‍ രചിക്കപ്പെട്ടു. എന്നാല്‍ നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും ഏറ്റവും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്ന പുസ്തകം എന്ന അനന്യത ബൈബിളിനു മാത്രം അവകാശപ്പെട്ടതാണ്.  അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാ കാലഘട്ടങ്ങളിലും ഒരുപോലെ മനുഷ്യർക്ക് പാലിക്കുവാൻ സാധ്യമായതും മനുഷ്യന്റെ നിത്യമായ രക്ഷയ്ക്ക് ആവശ്യമുള്ളതുമാണ് എന്നതാണ് അതിന്റെ കാരണം.

പഞ്ചതന്ത്രം കഥകളോ ഈസോപ്പു കഥകളോ വായിക്കുന്ന ലാഘവത്തോടെ വായിക്കപ്പെടേണ്ട ഒരു ഗ്രന്ഥമല്ല ബൈബിൾ.  പഴയനിയമം പുതിയനിയമം എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി എഴുതപ്പെട്ടിരിക്കുന്ന ഈ പുസ്തകത്തിനു ഒരു കേന്ദ്ര കഥാപാത്രവും ഒരു കേന്ദ്രസന്ദേശവും  ഉണ്ട്.  തിന്മയുടെ പ്രതീകമായ സാത്താന്റെ ഇടപെടല്‍ മൂലം മനുഷ്യകുലത്തിന് ദൈവവുമായി വിച്ഛേദിക്കപ്പെട്ട ആത്മീയ ബന്ധം ക്രിസ്തുവിലൂടെ വീണ്ടെടുക്കുക എന്ന മഹനീയ സന്ദേശമാണ് ബൈബിളിന്റെ  ഇതിവൃത്തം.


ഏതു ഉദ്ദേശത്തോടെ ബൈബിള്‍ എഴുതപ്പെട്ടുവോ, അതേ ഉദ്ദേശത്തോടെ വായിക്കുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്യെപ്പെട്ടില്ലെങ്കില്‍, കൌതുകകരവും രസകരവുമായ ഒരു പിടി കഥകളുടെ സമാഹാരമായി മാത്രം അത് അനുഭവപ്പെട്ടേക്കാം. വൈരുധ്യങ്ങള്‍ കണ്ടെത്തുവാനും പ്രയാസം വരികയില്ല. തെറ്റായ ഉദ്ദേശത്തോടെ ബൈബിള്‍ വായിക്കപ്പെടുന്നതു ഇക്കാലത്ത് സര്‍വ്വസാധാരണമാണ്. വേദപാഠക്ലാസുകളില്‍ മാര്‍ക്കു ലഭിക്കുവാന്‍, വേദികളില്‍ പ്രസംഗിക്കുവാന്‍, നല്ല നല്ല ഉദ്ധരണികൾ സമാഹരിക്കുവാന്‍,  വിമര്‍ശിക്കുവാന്‍, ബൈബിള്‍ സംബന്ധിയായ വാദപ്രതിവാദങ്ങളില്‍ ജയിക്കുവാന്‍  ഒക്കെ ബൈബിള്‍ വായിക്കുന്നവരുണ്ടാകും. തങ്ങൾക്കാവശ്യമായ ഭാഗികമായ വാക്യങ്ങൾ മാത്രം എടുത്ത് പ്രയോഗിച്ചുകൊണ്ട് വാദങ്ങൾ നടത്തുന്നവരും ഉണ്ടാകും.  ഇതൊന്നും ബൈബിള്‍ നൽകുന്ന സന്ദേശത്തിനു പിന്നിലെ പരമമായ ലക്ഷ്യം കണ്ടെത്തുവാനുള്ള ഉദ്ദേശത്തിലല്ലാത്തതിനാല്‍ ‍, ബൈബിളിന്റെ സാരാംശം പൂര്‍ണ്ണമായി ഗ്രഹിക്കുവാന്‍ അങ്ങനെവായിക്കുന്നവര്‍ക്ക് കഴിഞ്ഞെന്ന് വരുകയില്ല.
  

കേവലം ബൈബിള്‍ കഥകള്‍ക്കും, ചരിത്രത്തിനും അപ്പുറം ബൈബിളിന്റെ ഓരോ വചനങ്ങള്‍ക്കും പിന്നിലെ ദൈവിക പദ്ധതിയുടെ സത്യസന്ധമായ ഒരു അന്വേഷണം, അതാണ് ഇവിടെ ഉദ്ദേശിക്കുന്നത്. സഹായകനായ ദൈവത്തെ നിസ്സഹായകനായ മനുഷ്യന്റെ മുന്‍പില്‍ പരിചയപ്പെടുത്തുവാന്‍ ഒരു ചെറിയ ശ്രമം മാത്രമാണിത്. വഴിതെറ്റിഅലയുന്ന  മനുഷ്യലോകത്തിനോട്  “ഞാന്‍തന്നേ വഴിയും സത്യവും ജീവനു“ മാണെന്നു പറയുന്ന ദൈവത്തെ കാണിച്ചുകൊടുക്കുവാന്‍ ഇനിയുള്ള പോസ്റ്റുകളിൽ സ്നേഹദൂതർ ശ്രമിക്കുന്നു. ഒപ്പം നിങ്ങളുടെ വായനയും അഭിപ്രായനിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.

Followers

ജാലകം

  © Blogger template 'Tranquility' by Ourblogtemplates.com 2008

Back to TOP